ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേര് മരിച്ചു. 24 പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണനിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. എൻഎസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഒരു കാശ്മീരി ഡോക്ടറുടെ ഫരീദ ബാദിലെ വാടക വീട്ടിൽ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം സുരക്ഷ ശക്തമാക്കി. കേരളത്തിലും പൊലീസ് ജാഗ്രതാ നിർദേശം നൽകി.
